Song of Solomon 8

1നീ എന്റെ അമ്മയുടെ മുലകുടിച്ച സഹോദരൻ ആയിരുന്നുവെങ്കിൽ!

ഞാൻ നിന്നെ വെളിയിൽ കണ്ടു ചുംബിക്കുമായിരുന്നു;
ആരും എന്നെ നിന്ദിക്കയില്ലായിരുന്നു.
2നീ എനിക്കു ഉപദേശം തരേണ്ടതിന്നു
ഞാൻ നിന്നെ അമ്മയുടെ വീട്ടിൽ കൂട്ടിക്കൊണ്ടുപോകുമായിരുന്നു;
സുഗന്ധവൎഗ്ഗം ചേൎത്ത വീഞ്ഞും എന്റെ മാതളപ്പഴത്തിൻ ചാറും
ഞാൻ നിനക്കു കുടിപ്പാൻ തരുമായിരുന്നു.
3അവന്റെ ഇടങ്കൈ എന്റെ തലയിൻ കീഴെ ഇരിക്കട്ടെ;
അവന്റെ വലങ്കൈ എന്നെ ആശ്ലേഷിക്കട്ടെ.
4യെരൂശലേംപുത്രിമാരേ, പ്രേമത്തിന്നു ഇഷ്ടമാകുവോളം
അതിനെ ഇളക്കരുതു ഉണൎത്തുകയുമരുതു
എന്നു ഞാൻ നിങ്ങളോടു ആണയിട്ടപേക്ഷിക്കുന്നു.
5മരുഭൂമിയിൽനിന്നു തന്റെ പ്രിയന്റെ മേൽ
ചാരിക്കൊണ്ടു വരുന്നോരിവൾ ആർ?
നാരകത്തിൻ ചുവട്ടിൽവെച്ചു ഞാൻ നിന്നെ ഉണൎത്തി;
അവിടെ വെച്ചല്ലോ നിന്റെ അമ്മ നിന്നെ പ്രസവിച്ചതു;
അവിടെവെച്ചല്ലോ നിന്നെ പെറ്റവൾക്കു ഈറ്റുനോവു കിട്ടിയതു.
6എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും
ഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്മേലും വെച്ചുകൊള്ളേണമേ;
പ്രേമം മരണംപോലെ ബലമുള്ളതും
പത്നീവ്രതശങ്ക പാതാളംപോലെ കടുപ്പമുള്ളതും ആകുന്നു;
അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നേ.
7ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുപ്പാൻ പോരാ;
നദികൾ അതിനെ മുക്കിക്കളകയില്ല.
ഒരുത്തൻ തന്റെ ഗൃഹത്തിലുള്ള സൎവ്വസമ്പത്തും
പ്രേമത്തിന്നു വേണ്ടി കൊടുത്താലും അവനെ നിന്ദിച്ചുകളയും.
8നമുക്കു ഒരു ചെറിയ പെങ്ങൾ ഉണ്ടു;
അവൾക്കു സ്തനങ്ങൾ വന്നിട്ടില്ല;
നമ്മുടെ പെങ്ങൾക്കു കല്യാണം പറയുന്നനാളിൽ
നാം അവൾക്കു വേണ്ടി എന്തു ചെയ്യും?
9അവൾ ഒരു മതിൽ എങ്കിൽ അതിന്മേൽ
ഒരു വെള്ളിമകുടം പണിയാമായിരുന്നു;
ഒരു വാതിൽ എങ്കിൽ ദേവദാരുപ്പലകകൊണ്ടു അടെക്കാമായിരുന്നു.
10ഞാൻ മതിലും എന്റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും ആയിരുന്നു;
അന്നു ഞാൻ അവന്റെ ദൃഷ്ടിയിൽ സമാധാനം പ്രാപിച്ചിരുന്നു.
11ശലോമോന്നു ബാൽഹാമോനിൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.
ആ മുന്തിരിത്തോട്ടം അവൻ കാവല്ക്കാരെ ഏല്പിച്ചു;
അതിന്റെ പാട്ടമായിട്ടു, ഓരോരുത്തൻ
ആയിരം പണം വീതം കൊണ്ടുവരേണ്ടിയിരുന്നു.
12എന്റെ സ്വന്ത മുന്തിരിത്തോട്ടം എന്റെ കൈവശം ഇരിക്കുന്നു;
ശലോമോനേ, നിനക്കു ആയിരവും
ഫലം കാക്കുന്നവൎക്കു ഇരുനൂറും ഇരിക്കട്ടെ.
13ഉദ്യാനനിവാസിനിയേ,
സഖിമാർ നിന്റെ സ്വരം ശ്രദ്ധിച്ചു കേൾക്കുന്നു;
അതു എന്നെയും കേൾപ്പിക്കേണമേ.
14എന്റെ പ്രിയാ നീ പരിമളപൎവ്വതങ്ങളിലെ
ചെറുമാനിന്നും കലക്കുട്ടിക്കും തുല്യനായി ഓടിപ്പോക.
Copyright information for Mal1910